കൊവിഡിന്റെ മറവിൽ കുട്ടികളെ കടത്തുന്നത് വർധിക്കുന്നു. സാമ്പത്തിക മാന്ദ്യം വർധിച്ച സാഹചര്യത്തിൽ, ബാലവേലക്കായാണ് കുട്ടികളെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്.
രാജ്യത്തെ ചൈൽഡ് ലൈനുകള്‍ നടത്തിയ അന്വേഷണത്തിൽ കൊവിഡ് കാലയളവിൽ കുട്ടികളെ കടത്തുന്നത് വൻ തോതിൽ വർധിച്ചതായി കണ്ടെത്തി. മാർച്ചിനും ഓഗസ്റ്റിനുമിടയിൽ 2 ലക്ഷത്തിനടുത്ത് കേസുകളാണ് ഈ വിഷയത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 27 ലക്ഷം പേരാണ് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തെ സമീപിച്ചത്. മാസ്കും സാമൂഹിക അകലവും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സമയത്ത് അത് മറയാക്കിയാണ് ഇത്തരക്കാർ കുട്ടികളെ കടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വർധിച്ചതായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
മനുഷ്യക്കടത്തിനെതിരെ ഓരോ സംസ്ഥാനത്തും പൊലീസ് സേനയുടെ 50 ശതമാനം പേർ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇത് പ്രവർത്തികമാക്കിയിട്ടില്ല. പ്രധാനമായും കുട്ടികളും യുവാക്കളുമാണ് മനുഷ്യക്കടത്തിന് ഇരയാവുന്നതെന്നും ഒരിക്കൽ കടത്തപ്പെട്ടാൽ ലൈംഗിക ചൂഷണത്തിനും നിർബന്ധിത വിവാഹത്തിനും ബാല വേലക്കും വരെ അവരെ ഉപയോഗിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.