ഇസ്രായേലിൽ പ്രധാന മന്ത്രി ബെഞ്ചമിൻ നേതാന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭം. രാജ്യം ഭരിക്കാൻ നെതന്യാഹു യോഗ്യനല്ലെന്ന് ആരോപിച്ച് ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങുന്നത്.
ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു കൂടിയത്. അവരവരുടെ വീടുകളിൽനിന്നും 1 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിക്കാനുള്ള അനുവാദമാണ് ലോക്ഡൗണിൽ ഇസ്രായേലിലുള്ളത്. ടെൽ അവീവിലെ ഹബീമ സ്‌ക്വയറിലാണ് ഏറ്റവുമധികം പേർ ഒത്തുകൂടിയത്. 'പ്രധാനമന്ത്രീ... നിങ്ങൾ എന്റെ ഭാവി നശിപ്പിക്കുന്നു' എന്നും 'ഗോ' എന്നുമെഴുതിയ നൂറുകണക്കിന് പോസ്റ്ററുകളും ഡ്രമ്മുകളുമായാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്.
ടെൽ അവീവിലും ജെറുസലേമിലും പ്രതിഷേധക്കർ പൊലീസുമായി ഏറ്റുമുട്ടി. നാലോളം പേരെ അറസ്റ്റ് ചെയ്തു. സമാധാനം ഇല്ലാതാക്കുന്നവര്‍ എന്നാണ് പ്രതിഷേധകരെ ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇസ്രായേലിലെ 1200ലധികം പ്രദേശങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ ആസൂത്രണം ചെയ്തതിട്ടുണ്ടെന്ന് പ്രതിഷേധകർ അറിയിച്ചു.