മുഹറം ദിനാഘോഷത്തിനിടെ വാളുകൾ കൈവശം വെച്ചതിന്റെ പേരിൽ നാല് മുസ്ലിം യുവാക്കൾക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം മധ്യ പ്രദേശ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് റദ്ദാക്കിയത് കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഓരോ കേസിനും സർക്കാർ പതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു. കേസിലെ പ്രതിയുടെ സഹോദരൻ നൽകിയ ഹാബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിമാരായ എസ്.സി. ശർമ, ശൈലേന്ദ്ര ശുക്ല എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ജില്ല ജഡ്ജി അശ്രദ്ധയോടെ പ്രഖ്യാപിച്ച വിധിയാകാം ഇതെന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം മധ്യപ്രദേശ് ഹൈകോടതി പറഞ്ഞു. ദേശീയ സുരക്ഷാ നിയമം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നും നിയമം ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ടതാണെന്നും കോടതി പരാമർശിച്ചു.
മുഹറം ദിനാഘോഷത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ 5 മുസ്ലിങ്ങൾക്കെതിരെ ഇൻഡോർ കളക്ടർ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റവും മധ്യ പ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് റദ്ദാക്കി. സെപ്റ്റംബർ 4നാണ് ഹക്കിം, സൽമാൻ, അബ്ദുൽ കരീം, സാഹിർ ഖാൻ എന്നിവർക്കുമേൽ ആയുധക്കടത്ത് നടത്തിയെന്നാരോപിച്ച് രാജ്ഗഡ് ജില്ല കോടതി ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.