ഉത്തർ പ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം. പുലർച്ചെ 2 മണിക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.
ഉത്തർ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ നിന്നും 117 കിലോമീറ്റർ അകലെയുള്ള ഗോണ്ടയിലാണ് സംഭവം നടന്നത്. ടെറസ് വഴി വീടിനുള്ളിൽ കയറിയ അക്രമി ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പതിനേഴും പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. 17 വയസ്സുകാരിയുടെ വിവാഹം നടക്കാനിരിക്കെയാണ് ആക്രമണം.
കുട്ടികളെ ഗോണ്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പെൺകുട്ടിക്ക് 30 ശതമാനവും, 12 വയസ്സുകാരിക്ക് 20 ശതമാവും,8 വയസ്സുള്ള പെൺകുട്ടിക്ക് 7 ശതമാനവും പൊള്ളലേറ്റു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.