വാഷിംഗ്‌ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ജോ ബൈഡനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ പിന്തുണക്കുന്നവരോട് പെൻസിൽവാനിയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മോശം സ്ഥാനാർഥിയോടാണ് താൻ മത്സരിക്കുന്നത്. അത്തരത്തിൽ ഒരു വ്യക്തിയോട് തോൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യം ഭരിക്കുക കമ്മ്യൂണിസ്റ്റുകളായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ബൈഡൻ ജയിച്ചാൽ ചൈന ജയിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തെ ജയിപ്പിക്കുന്നത് അമേരിക്കയെ പിച്ചി ചീന്തുന്നതിന് തുല്യമാണെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് വെറും 21 ദിവസം മാത്രം ബാക്കിനിൽക്കെ താൻ ജയിക്കുമെന്ന് തന്നെയാണ് ട്രംപ് വിശ്വസിക്കുന്നത്. താൻ നാല് വർഷം കൂടി വൈറ്റ് ഹൗസിൽ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. നവംബർ 3 നാണ് അമേരിക്കയിൽ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടക്കുന്നത്.