ഒക്ടോബർ 15 മുതൽ ഡൽഹിയിൽ തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി. കേന്ദ്ര സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ വാർത്താ- വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്‍പേ പുറത്തുവിട്ടിരുന്നു. അത് ഇങ്ങനെയാണ്;
- 50 ശതമാനം കാണിക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
- തീയേറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാക്കണം.
- തൊട്ടടുത്തുള്ള സീറ്റുകൾക്കിടയിൽ 'ഇവിടെ ഇരിക്കരുത്' എന്ന് എഴുതിയിരിക്കണം.
- സാനിറ്റൈസറും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കണം.
- ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
- തീയേറ്ററുകളിൽ പ്രവേശിക്കുന്നതിനു മുൻപ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാകണം.
- ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണം.
- ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യാസപ്പെടുത്തണം.
- ഇടവേളകളിൽ തീയേറ്ററുകൾക്കുള്ളിൽ എഴുന്നേറ്റ് നടക്കുന്നത് ഒഴിവാക്കണം.
കൊവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 12 മുതലാണ് ഡൽഹിയിൽ തീയേറ്ററുകൾ പൂട്ടിയിട്ടത്. 3036 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. നിലവിൽ, 3 ലക്ഷത്തിൽ പരം ആളുകൾക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.