'വൺ ഇന്ത്യാ വൺ പെൻഷൻ കോര്‍പ്പറേറ്റ്' അജണ്ട - കെ.ടി. കുഞ്ഞിക്കണ്ണന്‍

ഇപ്പോഴിതാ അവർ ക്ഷേമപെൻഷനുകൾക്കും ക്ഷേമനിധി ബോർഡുകൾക്കുമെതിരെ വാട്സഅപ് സന്ദേശങ്ങളും വിജ്ഞാപനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

അതെ, അവർ തന്നെ വൺ ഇന്ത്യാ വൺ പെൻഷൻകാർ ! 

കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കർഷക ക്ഷേമനിധിബോർഡ് വെള്ളയാനയാണെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാനുമുള്ള കോർപറേഷനാണെന്നും ആരോപിക്കുകയാണ്. എന്തിനാ ഇങ്ങനെയൊരു ബോർഡും ക്ഷേമനിധി നിയമവുമൊക്കെ?, എല്ലാവർക്കും സാമൂഹ്യക്ഷേമ നീതിവകുപ്പിന് കീഴിൽ നിന്നു തന്നെ 10,000 രൂപ വെച്ച് പെൻഷൻ കൊടുക്കാനങ്ങ് സർക്കാർ തീരുമാനിച്ചാൽ പോരെയെന്നൊക്കെയാണ് ഈ ലളിത യുക്തിരാമന്മാർ കൗശലപൂർവ്വം ചോദിക്കുന്നത്. പുതുതായി രൂപീകരിച്ച കർഷക ക്ഷേമനിധി ബോർഡ് മാത്രമല്ല മോട്ടോർ തൊഴിലാളികളുടെയും തയ്യൽ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും ക്ഷേമനിധി ബോർഡുകളൊന്നും ആവശ്യമില്ലെന്നാണ് ഈ നിയോലിബറൽ വാമനന്മാരുടെ ജല്പനം.

എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമാനുകൂല്യങ്ങളും പെൻഷൻ ഉൾപ്പെടെയള്ള അവകാശങ്ങളും ഇല്ലാതാക്കുന്ന നിയോലിബറൽ നയങ്ങളുടെ നടത്തിപ്പുകാർ ക്ഷേമരാഷ്ട ഘടനയിലധിഷ്ഠിതമായ സർക്കാർ സർവീസേ വേണ്ടയെന്നാണല്ലൊ പറയുന്നത്. അതിനുള്ള ഘടനാപരിഷ്ക്കാരങ്ങളാണ് സർക്കാറിനെ തന്നെ ഡൗൺ സൈസ് ചെയ്യുന്ന ലോകബാങ്ക്, എഡിബി നിർദ്ദേശങ്ങൾ.  ഇതിനായി എല്ലാ സേവനമേഖലകളും സ്വകാര്യവൽക്കരിക്കുകയും കരാർവൽക്കരിക്കുകയുമാണ് ലോകത്തെല്ലാമുള്ള നിയോലിബറൽ സർക്കാറുകൾ. 

കോർപ്പറേറ്റ് ചൂഷണത്തിൽ നിന്നും ജനങ്ങൾക്കും വിവിധ ഉല്പാദക തൊഴിലാളി വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനുള്ള എല്ലാ സർക്കാർ ഇടപെടലുകളെയും സ്ഥാപനങ്ങളെയും പാ ഴ്ചെലവായി കാണുന്ന നിയോലിബറൽ വായ്ത്താരിയാണ് ഈ 'വൺ ഇന്ത്യാ വൺ പെൻഷൻ'കാരും ചൊല്ലുന്നത്. കടുത്ത കോർപ്പറേറ്റ് വൽക്കരണത്തിൻ്റെയും സർക്കാറുകളുടെ പിന്മാറലിൻ്റെയും സാഹചര്യത്തിലാണ് കേരള സർക്കാറിൻ്റ ഈ ബദൽ നയങ്ങൾ പ്രസക്തവും നിയോലിബറൽ നയങ്ങൾക്കെതിരായ പ്രതിരോധവുമായി തീരുന്നത്.

എന്താണ് കർഷക ക്ഷേമനിധി ബോർഡ്?

കേന്ദ്ര സർക്കാർ കൃഷിക്ക് നൽകുന്ന എല്ലാ പരിരക്ഷകളും സഹായങ്ങളും എടുത്തു മാറ്റി വിപണിയുടെ നിർദ്ദയ നിയമങ്ങൾക്കും മത്സരത്തിനും കർഷകരെ എറിഞ്ഞു കൊടുക്കുമ്പോഴാണ് കേരളം ഇരുകൈകളും ചേർത്ത് മണ്ണിൻ്റെ മക്കളെ സംരക്ഷിക്കാനുള്ള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത്.

5 സെൻ്റിൽ കുറയാത്ത 15 ഏക്കറിൽ കവിയാത്തതുമായ കൃഷിഭൂമിയുടെ ഉടമസ്ഥർ, അതു അനുമതിപത്രക്കാരാവാം, ഒറ്റി കൈവശക്കാരാവാം, വാക്കാൽ കൈവശക്കാരാവാം, അങ്ങനെയെല്ലാമുള്ള 5 ലക്ഷത്തിൽ കവിയാത്ത വാർഷിക വരുമാനമുള്ള എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. 100 രൂപ വെച്ച് അംശാദായമടക്കണം. 250 രൂപ അംശാദായത്തിൽ സർക്കാർ വിഹിതമായി അടക്കും. 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ നൽകാനുള്ള കേവലമായൊരു സംവിധാനമല്ലാ കർഷക ക്ഷേമനിധി ബോർഡെന്ന കാര്യമാണ് ഈ വൺ ഇന്ത്യ പെൻഷൻ വായാടികൾക്ക് മനസിലാവാത്തത്. ഇത് കൃഷിക്കാരുടെ വ്യക്തിഗത പെൻഷൻ, കുടുംബപെൻഷൻ, രോഗംമൂലം പണിയെടുക്കാൻ കഴിയാതെ വരുമ്പോഴുള്ള അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, വിവാഹം, പ്രസവ സഹായം, മരണാനന്തര സഹായം എന്നിവയെല്ലാം വിഭാവനം ചെയ്യുന്ന വ്യവസ്ഥകളും ഭരണ സംവിധാനങ്ങളുമുള്ള നിയമവും സ്ഥാപനവുമാണ്. കർഷക സമൂഹത്തിൻ്റെ പരിരക്ഷക്കായുള്ള ഒരു സംസ്ഥാന സർക്കാറിൻ്റെ പരിധിക്കും പരിമിതിക്കകത്തും നിന്നുള്ള സാർത്ഥകമായ ഇടപെടൽ. ഇതൊന്നും നിയോലിബറലിസം തലക്ക് പിടിച്ച് അപര വിഭാഗങ്ങൾക്കെതിരെ മുക്രയിട്ട് നടക്കുന്ന വിദ്വേഷരാഷ്ടീയ അജണ്ടയിൽ കളിക്കുന്ന അരാഷ്ടീയ മധ്യവർഗ്ഗ കാളക്കൂറ്റൻമാർക്ക് മനസിലാവില്ലല്ലോ.

പണിയെടുക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ജനങ്ങളെയും സർക്കാർ ജീവനക്കാരെയും തമ്മിലടിപ്പിച്ച് നിയോലിബറൽ മൂലധനത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി വേഷം മാറി കളിക്കുന്ന  ക്രൂര വാമനസംഘമാണിവർ. സംഘപരിപാറിൻ്റെ ഹെയ്റ്റ് കാമ്പയിൻ പ്രോഗ്രാമിൻ്റെ ആസൂത്രണത്തിലാണ് കേരളത്തിലിങ്ങനെയൊരു കൃമികടി സംഘം പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്നാണ് ചില ഇൻ്റലിജൻസ് റിപ്പോർട്ടുകൾ തന്നെ സൂചിപ്പിക്കുന്നത്.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളവും പെൻഷനുമൊക്കെ ഇല്ലാതാക്കണമെന്നും ശബളവും പെൻഷനും കൊടുക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്കും സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്കും വൃദ്ധജനങ്ങളുടെ അരക്ഷിതാവസ്ഥക്കും കാരണമെന്നും പ്രചരിപ്പിച്ച് കോർപ്പറേറ്റു കൊള്ളയിൽ നിന്നും മോഡി സർക്കാറിൻ്റെ ജനദ്രോഹനയങ്ങളിൽ നിന്നും സാധാരണക്കാരുടെ ശ്രദ്ധ തിരിച്ചുവിടുകയെന്ന അജണ്ടയുമായിട്ടാണ് ഇവർ കളിക്കുന്നത്.

കുട്ടൻ്റെയും മുട്ടൻ്റെയും കഥയിലെ പോലെ ജനങ്ങൾക്കിടയിലെ അസന്തുലിത്വങ്ങളെയും വൈരുധ്യങ്ങളെയും ശത്രുതാപരമാക്കി തമ്മിലടിപ്പിച്ച് ഇരു വിഭാഗങ്ങളുടെയും ചോര മോന്താനിറങ്ങി തിരിച്ചിരിക്കുന്ന അരാഷ്ട്രീയ ഗൂഢസംഘമാണിവർ. വളരെ പോപ്പുലിസ്റ്റിക്കായ മുദ്രാവാക്യങ്ങളിലും വാചകമടികളിലും ഇവർ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് മൂലധനത്തിൻ്റെ കഴുകൻമോഹങ്ങളാണ്.

ബി ജെ പിയുടെ ഐടി സെല്ലായ നാഷണൽ ഡിജിറ്റൽ ഓപ്പറേഷൻ സെൻറർ ഓഫ് ബി ജെ പിയുടെ കേരള സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ വൺ ഇന്ത്യ വൺ പെൻഷൻ കളിയെന്നാണ് മനസിലാക്കേണ്ടത്. വിലക്കയറ്റവും കാർഷിക ഉല്പന്നങ്ങളുടെ വിലത്തകർച്ചയും സബ്സിഡികൾ വെട്ടിക്കുറയ്ക്കലും പൊതുവിതരണ സംവിധാനങ്ങളുടെ തകർച്ചയും പൊതുമേഖലാ ഓഹരിവില്പനയും സ്വകാര്യവൽക്കരണവും വർധിച്ചു വരുന്ന തൊഴിലില്ലായ്മയുമടക്കമുള്ള കാര്യങ്ങള്‍ ഇക്കൂട്ടർ അറിഞ്ഞമട്ടില്ല.

തൊഴില്‍ നിയമങ്ങൾ ഭേദഗതി ചെയ്തതും ചര്‍ച്ചപോലും ഇല്ലാതെ പാസ്സാക്കിയ മോദി സര്‍ക്കാരിന്റെ പുതിയ കാർഷിക നിയമത്തിലൂടെ കർഷകനുള്ള പരിമിതമായ വിപണി പരിരക്ഷാ വ്യവസ്ഥകൾ പോലും എടുത്തുകളഞ്ഞതും കൃഷിയും ഉല്പന്ന വ്യാപാരവും കോർപ്പറേറ്റുവൽക്കരിച്ചതും ഈ കപട പെൻഷൻവാദികൾ  തങ്ങൾ എതിർക്കേണ്ട കാര്യമായി പോലും കാണുന്നില്ല. അവരുടെ ജന്മദൗത്യം നിയോലിബറലിസത്തിൻ്റെ വിടുവേലയാണല്ലോ.അഴിമതിയെയും ധൂർത്തിനെയും കുറിച്ച് രോഷം കൊള്ളുന്നവർ രാഷ്ട്ര സമ്പത്തായ ലക്ഷക്കണക്കിന് കോടികൾ അദാനിക്കും അംബാനിക്കും വിജയ് മില്യ മാർക്കും ഒഴുക്കി കൊടുക്കുന്ന മോദി സര്‍ക്കാരിന്റെ കോർപ്പറേറ്റ് സേവയെ കുറിച്ച് എവിടെയും ഒരക്ഷരവും മിണ്ടുന്നില്ല. ഈ സംഘിമാരീചന്മാർ അതിനെ കുറിച്ചൊക്കെ അജ്ഞത സൃഷ്ടിക്കാനാണല്ലോ സൈബറിടങ്ങളിൽ കളിച്ചുകൊണ്ടിരിക്കുന്നത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More