അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സില്‍ ഇറങ്ങിയ അവരെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം ട്രംപും ഭാര്യയും താജ്മഹലില്‍ ചെലവഴിച്ചു.
വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തിയിരുന്നു. അവിടെന്നങ്ങോട്ട് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അവര്‍ താജ്മഹലിന് സമീപമെത്തിയത്. വിവിഐപി സന്ദര്‍ശനം പ്രമാണിച്ച് ആഗ്ര കനത്ത സുരക്ഷയിലായിരുന്നു. ട്രംപിനും ഭാര്യക്കും താജ്മഹലിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കാന്‍ ഒരു ഗൈഡിനേയും ഏര്‍പാട് ചെയ്തിരുന്നു. താജ്മഹലിന്‍റെ ഓരോ മുക്കും മൂലയും അവര്‍ നടന്നു കണ്ടു.
നേരത്തെ, അഹമ്മദാബാദിലെത്തിയ ട്രംപും മെലാനിയയും സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ചാണ് ഇരുവരേയും ആശ്രമത്തിലേക്ക് ആനയിച്ചത്. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ട്രംപ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്. എന്നാല്‍, ആശ്രമത്തിലെത്തുകയും ചര്‍ക്കയില്‍ നൂല് നൂല്‍ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തെങ്കിലും ട്രംപ് ഗാന്ധിയെ കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല എന്നതും ശ്രദ്ധേയമായി.
താജ്മഹല്‍
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.