ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ നൂറാം വാര്‍ഷികമാണ് ഇന്ന്. 1920 ഒക്ടോബർ 17 നാണു താഷ്‌കെന്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ ആദ്യ രൂപം ജനിച്ചത്. ഇന്ത്യയിൽ വിവിധ ഇടങ്ങളില്‍ പ്രവർത്തിച്ച വിപ്ലവ ഗ്രൂപ്പുകളുടെ ഏകീകരണത്തിനും അഞ്ചു വർഷത്തിന് ശേഷം കാൺപൂരിൽ ചേർന്ന കമ്മ്യൂണിസ്റ് കോൺഫറൻസിനും അടിത്തറയിട്ടത് താഷ്‌ക്കന്റിൽ മുഹമ്മദ് ഷഫീഖ് സെക്രട്ടറിയായി രൂപീകരിച്ച ഏഴംഗ പാർട്ടിയാണ്.
എന്നാല്‍ സിപിഐ പറയുന്നത് വേറൊരു ചരിത്രമാണ്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്നും എസ്.വി ഘാട്ടെയായിരുന്നു പ്രഥമ സെക്രട്ടറിയുമെന്നാണ് അവരുടെ വാദം. സി.പി.ഐയും സി.പി.എമ്മും തമ്മില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ വര്‍ഷത്തില്‍പോലും ഏകാഭിപ്രായമില്ല.
ഏതായാലും അധികം വൈകാതെ ഇന്ത്യന്‍ നഗരങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ശക്തിയാര്‍ജ്ജിച്ചു. കല്‍ക്കത്ത, ബോംബെ, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മുന്നേറി. ഈ പശ്ചാത്തലത്തിലാണ് 1925 ഡിസംബര്‍ അവസാനം കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം നടന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസറ്റ് ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഒത്തുചേരലായിരുന്നു അത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മീററ്റ് ഗൂഢാലോചനക്കേസെന്ന് അവര്‍ വാദിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആ കേസിലെ പ്രതികളായിരുന്നു. കോണ്‍ഗ്രസിനകത്തും പുറത്തും പ്രവര്‍ത്തിച്ച് തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങളുടെ സമരസംഘടനകള്‍ രൂപപ്പെടുത്തണമെന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 7-ാം കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പലരും കോണ്‍ഗ്രസില്‍ അംഗത്വം നേടി. ഊര്‍ജസ്വലമായ ബഹുജനസംഘടനാരൂപങ്ങള്‍ പ്രവര്‍ത്തനക്ഷമമായ കാലഘട്ടമായിരുന്നു അത്. എന്നാല്‍ ഏറെത്താമസിയാതെ 1934 ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടു.
1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സിപിഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു. 110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സിപിഐഎം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു. ഇന്നുവരെ കമ്മ്യൂണിസ്റ്റ് ഐക്യമെന്ന സ്വപ്നം പൂവണിഞ്ഞിട്ടില്ല.