ഹത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ വീണ്ടും കേസ്. ഹത്രാസിൽ കലാപശ്രമം നടത്തിയെന്നതാണ് പുതിയ കേസ്. യുപിയിലെ ചാങ്പ പൊലീസ് സ്റ്റേഷന്‍ ആണ് കേസ് എടുത്തത്. സിദ്ദീഖിനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും പുതിയ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ഹത്രാസിലേക്ക് പോകുംവഴി കരുതൽ നടപടി എന്ന നിലയ്ക്കാണ് സിദ്ദീഖ് കാപ്പനെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പുറകെ ഇദ്ദേഹത്തിന് മേൽ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. അതുകൂടാതെയാണ് ഇപ്പോൾ കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസിലും സിദ്ദീഖിനെ പ്രതിയാക്കുന്നത്.
മാധ്യമ പ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമുഖരടക്കം നിരവധി പേരാണ് ഉത്തർ പ്രദേശ് സർക്കാരിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കുടുംബം.