ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ തീർക്കു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിംഗ് പീപ്പിൾസ് ലിബറേഷൻ ആർമിയോട് യുദ്ധത്തിനായി തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളും സുരക്ഷിതമാണെന്നും ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ആർക്കും കൊണ്ടുപോകാൻ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ഒക്ടോബർ13ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാം വട്ട ചര്‍ച്ചയും പൂർത്തിയായിരുന്നു.