ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബയോടെക്നോളജി വകുപ്പും ഐസിഎംആറും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് വാക്സിനുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഓഫീസ് അറിയിച്ചു.
നിലവിലുള്ള കൊവിഡ് സാഹചര്യം,വാക്സിൻ വിതരണം, വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ചുള്ള അവലോകനയോഗത്തിലാണ് റിപ്പോർട്ട് ചർച്ച ചെയ്തത്. ഇതിനോടൊപ്പം, കൊവിഡ് വാക്സിൻ നിർമ്മാണത്തിനും വിതരണത്തിനുമായുള്ള നടപടികൾ പ്രധാനമന്ത്രി ചർച്ച ചെയ്തു. കൊവിഡ് വാക്സിനുകളിൽ രണ്ടെണ്ണം രണ്ടാംഘട്ട പരീക്ഷണത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലും ആണെന്ന് ഓഫീസ് വ്യക്തമാക്കി.
വാക്സിൻ നിർമാണം പൂർത്തിയായാലുടൻ അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം നിർമ്മിക്കണമെന്നും വാക്സിന്‍ നിർമ്മാണം ആഗോള സമൂഹത്തെ കൂടെ കണക്കിലെടുത്താകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബർ പകുതിയോടെ കോവിഡ് പ്രതിരോധ വാക്സിൻ തയ്യാറാക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അടുത്ത വർഷം മാർച്ചോടുകൂടി ഏഴു കോടിയോളം വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.