ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ലോകത്ത് ആദ്യമായി പുതിയ തരം ആൻറിബയോട്ടിക്കുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രതിരോധ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്തെ ഈ കണ്ടെത്തല്‍ ആരോഗ്യ മേഖലയിലെ പ്രധാന വഴിത്തിരിവായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ നൂറു ദശലക്ഷത്തിലധികം രാസ സംയുക്തങ്ങൾ വിശകലനം ചെയ്യാൻ അത്രയും ശക്തമായ അൽഗോരിതമാണ് ഗവേഷകര്‍ ഉപയോഗിച്ചത്.
പുതുതായി കണ്ടെത്തിയ സംയുക്തത്തിന് 35 തരം മാരകമായ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗവേഷകർ പറയുന്നു. ആന്റിബയോട്ടിക്കുകളെപ്പോലും ഫലപ്രദമായി പ്രതിരോധിക്കുന്ന അണുക്കളുടെ ഏണ്ണം ഓരോ വര്‍ഷം കഴിയുംതോറും വര്‍ദ്ധിച്ച് വരികയാണ്. 2017-നും 2018-നും ഇടയിൽ ഇംഗ്ലണ്ടിൽ മാത്രം 9% വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. ആൻറിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിച്ചാല്‍ സ്വാഭാവികമായും അതിനെ പ്രതിരോധിക്കുവാനുള്ള ശേഷി അണുക്കള്‍ സ്വായത്തമാക്കും. വേണ്ട സമയത്ത് മരുന്നുകള്‍ ഏല്‍ക്കുകയുമില്ല. 'ആഗോള ആരോഗ്യ സുരക്ഷയ്ക്കും വികസനത്തിനും ഏറ്റവും വലിയ ഭീഷണിയാണ്' ഇതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു.