ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ. ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്‍റെ 'വിജയാഘോഷ' ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസുകാരനാണെന്നും, ചൈന അയാള്‍ക്ക് 1.5 ബില്യൺ യുഎസ് ഡോളർ സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ജൂനിയര്‍ പുതുതായി ആരോപിച്ചിട്ടുണ്ട്. ആ പണം യഥാര്‍ത്ഥത്തില്‍ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെടുന്നത്.
നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍. തോല്‍വി മുന്നില്‍കണ്ട് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ബൈഡനെതിരെ ശക്തമായ വ്യക്ത്യാധിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്നും ക്രിമിനൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.