കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ശശി ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ലെന്നും, നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം എന്നും പി. ജയരാജന്‍ പറയുന്നു. സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോൺഗ്രസ്സുകാരനായ ശശി ബിജെപിയിൽ പോയെന്ന് കേട്ടപ്പോ ബിജെപികാരെക്കാളും സന്തോഷം കാണിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും ജയരാജന്‍ ആരോപിക്കുന്നു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയങ്കരനായ സഖാവ് പുഷ്പന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ത്തുവെന്നു കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാര്‍ പ്രചരണം നടത്തുകയാണ്. ഈ സഹോദരന്‍ ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ല. സ്വന്തം മകന്‍റെ കല്ല്യാണത്തിനു പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണെന്നു പറഞ്ഞാല്‍ കുടുംബമുളള എല്ലാവര്‍ക്കും ആളുടെ സ്വഭാവം മനസ്സിലാകും. മാത്രവുമല്ല സ്വന്തം മകന്‍റെ പേരില്‍ ചൊക്ലി പോലീസില്‍ പരാതി കൊടുത്ത മാനസികാവസ്ഥകാരനുമാണ്. അത്തരം ആളുകളെ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കുകയുളളു. ഇങ്ങനെ നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം. മലബാറില്‍ ഒരു ചൊല്ലുണ്ട് " കൊല്ലന്റെ ആലയിലെ തുരുമ്പ് കൊണ്ട് ആയുധം ഉണ്ടാക്കാൻ കഴിയില്ല എന്ന്.ഇതാണ് ബി.ജെ.പിക്ക് ജനങ്ങള്‍ കൊടുക്കുന്ന മറുപടി.
കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റിനു കീഴെ മുസ്ലിം ലീഗിലെ തീവ്ര ചിന്താഗതിക്കാരും എസ് ഡി പി ഐക്കാരും ജമാത്തെ ഇസ്ലാമിക്കാരും കോൺഗ്രസ്സുകാരും "പുഷ്‌പന്റെ ഏട്ടൻ ബിജെപിയിൽ പോയേ" എന്ന കമന്റുകൾ കുത്തി നിറച്ചതായി കണ്ടു.
സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോൺഗ്രസ്സുകാരനായ ശശി ബിജെപിയിൽ പോയെന്ന് കേട്ടപ്പോ ബിജെപി കാരെക്കാളും സന്തോഷം കാണിക്കുന്ന ഇവർ ഏറ്റവുമൊടുവിൽ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാക്കന്മാരായ ജ്യോതിരാജ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ ചേർന്നപ്പോൾ ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കണ്ടില്ല. കോൺഗ്രസ്സ് എന്നത് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി മാറിയിരിക്കുന്നു.
കോൺഗ്രസ്സിലേയും ലീഗിലേയും ചിന്തിക്കുന്ന പ്രവർത്തകർ ഇത് തിരിച്ചറിയുന്നുണ്ട്.