മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിഎം.ശിവശങ്കരനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 23 വരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റർ അറസ്റ്റ് ചെയ്യുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു. ഈ രണ്ട് ജാമ്യ ഹർജിയിലും 23 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തന്നോട് ക്രിമിനലിനോടെന്ന പോലെ കസ്റ്റംസ് പെരുമാറി. കസ്റ്റംസ് കേസിൽ രാഷ്ട്രീം കളിക്കുകയാണെന്നും ശിവശങ്കരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഓൺലൈൻ വഴിയാണ് ശിവശങ്കരൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ശിവശങ്കരന്റെ അഭിഭാഷകന്റെ ആവശ്യം ആദ്യം കോടതി നിരസിച്ചു. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ പ്രധാനമാണെന്ന് അഭിഭാഷകനോട് കോടതി പറഞ്ഞു. നാളെ കേസ് പരിഗണിക്കാമെന്ന് പറഞ്ഞ കോടതി പിന്നീട് നിലപാട് മാറ്റി.
ഹർജിയിൽ കസ്റ്റംസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ശിവശങ്കർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 90 മണിക്കൂർ കസ്റ്റംസ് തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം മനപൂർവമാണ്. ഇത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൻ നിയമനപടികളിലേക്ക് കടക്കുന്നത് തടയുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിലുണ്ട്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.