മലപ്പുറം കവളപ്പാറ ദുരന്തത്തിൽ വീടും കുടുംബാഗങ്ങളെയും നഷ്ടപ്പെട്ട കാവ്യക്കും കാർത്തികക്കും വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം രാഹുൽ ഗാന്ധി നിറവേറ്റി. എടക്കരയിൽ നടന്ന ചടങ്ങിൽ ഇരുവര്‍ക്കും രാഹുൽ ഗാന്ധി വീടിന്റെ താക്കോൽ കൈമാറി. അനിൽകുമാർ എംൽഎ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കാവ്യയുടെയും കാർത്തികയുടെയും ദുരിതം കവളപ്പാറ ദുരന്ത സ്ഥലം സന്ദർശിച്ച സമയത്ത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് ഇവർക്ക് വീട് നിർമിച്ച് നൽകുമെന്ന് രാഹുൽ വാഗ്ദാനം ചെയ്തു. തുടർന്നാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.
രാഹുൽ ഗാന്ധി 3 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് എത്തിയത്. വയനാട് മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ രാഹുലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു. രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുൽ കൊവിഡ് പ്രതിരോധ അവലോകന യോഗത്തിൽ സംബന്ധിച്ചു. എം പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽ മാത്രമെ രാഹുൽ പങ്കെടുക്കൂ. എടക്കരയിൽ നിർധനരായ വിദ്യാർത്ഥികൾക്ക് രാഹുൽ മുൻകെ എടുത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനം കൈമാറും.
ഉച്ചക്ക് ശേഷം വയനാട്ടിലേക്ക് തിരിക്കും. മഞ്ചേരി അരീക്കോട് താമരശേരി വഴിയാകും വയനാട്ടിലേക്ക് പോവുക. കൽപ്പറ്റ് ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന രാഹുൽ ചൊവ്വാഴ്ച കളക്ട്രേറ്റിലെ യോഗത്തിൽ സംബന്ധിക്കും. ഔദ്യോഗിക ഷെഡ്യൂൾ ഇത്രമാത്രമാണ്. അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
പാർട്ടി പരിപാടികൾ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ. ആൾക്കൂട്ടം ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഈ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയത്.