രാജ്യം ഭരിക്കുന്ന ബിജെപിയോട് മൃദുസമീപനമില്ലെന്നും എന്നാൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. നവംബർ 3 - നു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിലാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസ് നേതാക്കൾ കാർഷിക ബില്ലിനെതിരെ ശക്തമായി പോരാടുമ്പോൾ മൗനം പാലിക്കുന്നത് താങ്കൾക്ക് ബിജെപിയോടുള്ള മൃദുസമീപനമല്ലേ കാണിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്ക് കേന്ദ്ര സർക്കാറിനോടാണ് മൃദുസമീപനമെന്നും കേന്ദ്ര സർക്കാരിനെ എതിർത്ത് സംസാരിച്ചിട്ട് തനിക്ക് നേട്ടങ്ങളൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച് തന്റെ പാർട്ടി പ്രതിനിധികളുള്ള നിയോജകമണ്ഡലങ്ങളിൽ പരമാവധി പുരോഗമനപ്രവർത്തനങ്ങൾ നടത്താനാണ് തനിക്ക് താല്പര്യമെന്നും എച്ച്. ഡി. കുമാരസ്വാമി കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹായം ആവശ്യമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
എന്നാല്‍, ആവശ്യമെന്ന് തോന്നുന്ന സമയത്ത്, വിമർശനം ആവശ്യമായ വിഷയങ്ങളിൽ കേന്ദ്ര സർക്കിരിനോടത് തുറന്നുപറയുമെന്ന് മുൻ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.