കൊറോണ വൈറസ് ഒരു മഹാമാരിയായി പരിണമിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കൊറോണയെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാമാരി എന്നു വിളിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. എന്നാല്‍ വൈകാതെ സ്ഥിതിഗതികള്‍ മാറിയേക്കാമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചന. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകർച്ചവ്യാധി എളുപ്പത്തിൽ പടരുമ്പോഴാണ് അതിനെ മഹാമാരി എന്ന് വിളിക്കുന്നത്.
'വൈറസിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം, അത് ഉണ്ടാക്കുന്ന രോഗത്തിന്റെ തീവ്രത, അത് സമൂഹത്തിൽ മുഴുവൻ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് കൊറോണയെ മാഹാമാരിയെന്ന് വിശേഷിപ്പിക്കണമോ എന്ന് തീരുമാനിക്കുക'- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. എന്നാല്‍ ഒരു മാഹാമാരിയായി പടരാനുള്ള എല്ലാ ശേഷിയുമുള്ള വൈറസാണ് കൊറോണയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് -19 എന്ന ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ചൈനക്ക് പുറത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. ചൈനയില്‍ ഇതുവരെ 77,000 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 2,600 പേർ മരണപ്പെട്ടു. മറ്റ്-30 ഓളം രാജ്യങ്ങളിൽ 1,200-ലധികം കേസുകൾ സ്ഥിരീകരിക്കുകയും 20-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.