കല്‍പ്പറ്റ: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ സര്‍ക്കാരിനെ വിമര്ശിക്കാതെയുമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയത്. ബിജെപി സർക്കാർ രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തുവെന്ന് രാഹുൽ ആരോപിച്ചു. ചൈന രാജ്യം കയ്യേറിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോൾ തിരിച്ചുപിടിക്കുമെന്നെങ്കിലും പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യമ്പോൾ പറയുമായിരിക്കുമെന്ന് രാഹുൽ പറഞ്ഞു. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടെ വ്യക്തി താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തനാണെന്നും രാഹുൽ പറഞ്ഞു. അതേസമയം, കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായാണ് മുന്നേറുന്നതെന്നും ഇതിനു വിരുദ്ധമായ പ്രസ്താവനകള്‍ നല്ലതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്വർണ്ണകടത്ത് കേസിൽ എൻഐഎ നീതിപൂർവ്വമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരട്ടെയെന്ന് രാഹുൽ പറഞ്ഞു. കേരള സർക്കാറിനോടുള്ള എതിർപ്പ് ആശയപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും, ജില്ലയിലെ കർഷകർക്ക് വിപണിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാറിന്റെ കാർഷിക ബിൽ കർഷകരുടെ നടുവൊടിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.