കുമ്മനം രാജശേഖരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായ കുമ്മനത്തെ അപകീർത്തിപ്പെടത്താനുള്ള നീക്കമാണ് നടക്കുന്നത്. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്ന് ആരും ധരിക്കേണ്ട. ഒരു ആരോപണവും കുമ്മനത്തിന്റെ മേൽ കെട്ടിവെക്കാൻ കഴിയില്ല. സ്വർണ കടത്തിൽ മുഖം നഷ്ടപ്പെട്ട സർക്കാർ ഇത്തരം നീചമായ നടപടികളിലൂടെ ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ആറന്മുള സ്വദേശി നൽകിയ പരാതിയിലാണ് കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തത്. ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആർ ഹികൃഷ്ണനിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ആരോപണം.
പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല.
പ്രവീണിന്‍റെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.