കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ എൽഡിഎഫിൽ ഉൾപ്പെടുത്തി . ഇന്ന് ചേർന്ന എൽഡിഎഫ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു. നിർദ്ദേശം ഐക്യണ്ഠ്യേന യോഗം അഗീകരിച്ചു. ഉപാധികൾ കൂടാതെയാണ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ ഉൾപ്പെടുത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.
അതേസമയം സിറ്റിംഗ് സീറ്റ് സംബന്ധിച്ച് എൻസിപി യോഗത്തിൽ ആശങ്ക അറിയിച്ചു. പാല സീറ്റ് സംബന്ധിച്ച ധാരണ വ്യക്തമാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചു. തദ്ദേശ തെരെഞ്ഞടുപ്പിന്റെ മുൻ ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. അടുത്ത എൽഡിഎഫ് യോഗത്തിൽ കേരളാ കോൺഗ്രസിന്റെ രണ്ട് പ്രതിനിധികൾ പങ്കെടുക്കും.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സക്യൂട്ടീവ് തീരുമാനിച്ചിരുന്നു . ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കണമെന്നാണ് സിപിഐ നിലപാട് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി യുഡിഎഫ് വിടുന്നത് എൽഡിഎഫിന് പൊതുവിൽ ഗുണം ചെയ്യുമെന്ന് സിപിഐ വിലയിരുത്തിയിരുന്നു.