വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ സമസ്തയുടെ യുവജനവിഭാഗം രംഗത്ത്. യുഡിഎഫ് നേതാക്കളെ എസ് വൈഎസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു. യുഡിഎഫ് കൺവീനർ എംഎം ഹസൻ, ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലും അതൃപ്തി വ്യക്തമാക്കിയ എസ് വൈഎസ് നേതാക്കൾ പാണക്കാടെത്തി ലീഗ് നേതാക്കളേയും കണ്ട് പ്രതിഷേധം അറിയിച്ചു.
നാളെ യുഡിഎഫ് നേതൃയോഗം ചേരാനിരിക്കേയാണ് നിലപാട്. മുജാഹിദ് നേതാക്കളും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചുവെന്നാണ് സൂചന. മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടിയാണെങ്കിലും അതിന് മതേതര മുഖമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി മതമൗലികവാദ നിലപാടുള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരുമാണ്. ഇവരുമായി സഖ്യമുണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്നാണ് എസ് വൈഎസ് മുജാഹിദ് സംഘടനകളുടെ വാദം.
അതേസമയം, യുഡിഎഫുമായി സഖ്യമോ മുന്നണി പ്രവേശമോ ഇല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തവണ യുഡിഎഫിനു മുൻതൂക്കം നൽകിയുള്ള നീക്കുപോക്കിനാണു നിർദേശമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുമായി സഖ്യം എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ എൽഡിഎഫുമായാണു സഖ്യമുണ്ടാക്കിയത്. പലയിടത്തും സിപിഎമ്മുമായി ചേർന്നു ഭരണം നടത്തുന്നുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.