വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട സംവാദത്തിനിടെ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് അദ്ദേഹം ആരോപിച്ചത്. പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ എത്രത്തോളം മലിനമാണെന്ന് നോക്കൂ എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചത്. ട്രംപിന്റെ ഈ പരാമർശത്തെ ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു. ട്രംപ് ഇന്ത്യയെ വിമർശിച്ച ഒരോ വിഷയങ്ങളും അക്കമിട്ടെഴുതിയതിന് ശേഷം ഇതാണ് 'ഹൗഡി മോദി'യുടെ പരിണിതഫലമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഡൽഹിയിലെ വായു മലിനീകരണ നിരക്ക് അപകടനിലയിലേക്ക് ഉയരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വായു മലിനീകരണ സൂചിക 256 ആയി ഇടിഞ്ഞതായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടി. വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്.