ഡല്‍ഹി: ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കെതിരായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ ലോക മാധ്യമ സംഘടന. അന്യായമായി മാധ്യമ പ്രവർത്തകർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന തരത്തിലുള്ള പ്രതികാര നടപടികൾക്കെതിരെയാണ് സംഘടന ഇന്ത്യാ ഗവര്‍മെന്റിനു കത്തയച്ചത്.
മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നീതി നിഷേധവും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സർക്കാറിന്റെ പ്രതികാര നടപടിയെയും ഉപദ്രവങ്ങളെയും ഭയക്കാതെ രാജ്യത്ത് ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
സർക്കാറിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനായി കൊറോണ വൈറസ് വ്യാപനം മോദിസർക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് സംഘടന ആരോപിച്ചു.ലോക്ഡൗൺ സമയത്ത് 55ഓളം മാധ്യമപ്രവർത്തകരെ സർക്കാർ ലക്ഷ്യമിട്ടിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ വർധനവുണ്ടായതായും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി.