ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം കപിൽ ദേവിനെ ഹൃദയഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിൽ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
നെഞ്ചുവേദനയെത്തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് കപിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനക്ക് ശേഷം ഉടനെ തന്നെ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തിലാണ് ആഞ്ജിയോപ്ലാസ്റ്റി നടത്തിയത്. 62കാരനായ കപിലിന്‍റെ നില ത്രൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വാർത്തയറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് രോഗം ബേധമാകട്ടെ എന്ന ആശംസയുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയെടുത്ത 1983 ല്‍ ടീം ക്യാപ്റ്റനായിരുന്നു കപിൽ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസറും ഓള്‍റൗണ്ടറുമാണ് അദ്ദേഹം. 131 ടെസ്റ്റ് മത്സരങ്ങളിൽ 5,248 റൺസും 434 വിക്കറ്റും കപിലിന് സ്വന്തമായുണ്ട്. 225 ഏകദിന മത്സരങ്ങളില്‍ 3,783 റണ്‍സും 253 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.