ഭോപ്പാല്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ഒൻപത് ജില്ലകളിൽ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന രണ്ട് ബിജെപി സ്ഥാനാർത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വോട്ടെടുപ്പിന് ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ പൊതുസമ്മേളനങ്ങൾ നടത്താനുള്ള അനുമതി നൽകരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതിയിലെ ഗ്വാളിയാർ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ മധ്യപ്രദേശ് സർക്കാരും സുപ്രീം കോടതിയെ സമീപക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോടതിവിധിയെത്തുടർന്ന്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ രണ്ട് റാലികളാണ് റദ്ദാക്കിയത്.
മധ്യപ്രദേശിൽ നവംബർ മൂന്നിനാണ് 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഭരണമാറ്റം നടന്നത്. സിന്ധ്യയ്ക്കൊപ്പം പോയ കോണ്‍ഗ്രസ് എം എല്‍ എ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതിപക്ഷത്തുള്ള കോൺഗ്രസിന് അധികാരം ലഭിക്കണമെങ്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിലും വിജയിക്കണം. എന്നാൽ ഭൂരിപക്ഷം നേടാൻ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് വെറും ഒൻപത് സീറ്റുകൾ മതി.