ബീഹാറില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ശിവസേന പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങൾ പാക്കിസ്ഥാനിലല്ല, നമ്മുടെ രാജ്യത്തുതന്നെയാണ്' എന്നായിരുന്നു പ്രതികരണം.
'രാജ്യം മുഴുവൻ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കരുത്. ബീഹാറിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം' എന്നാണ് സേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നത്.
വാക്സിൻ വികസിപ്പിച്ചുകഴിഞ്ഞാൽ അത് എല്ലാവർക്കും തുല്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതതായിരുന്നു. എന്നാല്‍, ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ബിജിപിയുടെ തനിനിറം പുറത്തുവന്നു. യഥാര്‍ഥത്തില്‍ ആരാണ് ബിജെപിയെ നയികുന്നത്? ഇന്നവര്‍ക്ക് നല്ലൊരു നേതൃത്വം ഉണ്ടോ എന്നും സാമ്നയിലൂടെ ശിവസേന പറയുന്നു.