പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിച്ചതിൽ ഖേദിക്കുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കരുതൽ തടങ്കലിൽ നിന്നും മോചിതയായതിനുശേഷം മെഹബൂബ മാധ്യമങ്ങൾക്ക് നൽകിയ ആദ്യത്തെ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
മാർച്ച് 2015 മുതൽ ജൂൺ 2018 വരെ ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ വളരെ ഖേദിക്കുന്നു എന്നാണ് മെഹബൂബ പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനക്ക് പകരം ബിജെപി അവരുടെ പ്രകടന പത്രിക സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് മെഹബൂബ കുറ്റപ്പെടുത്തി. തങ്ങളുടെ പോരാട്ടം ആർട്ടിക്കിൾ 370 തിരിച്ച് കൊണ്ടുവരാൻ മാത്രമുള്ളതല്ലെന്നും കശ്മീർ വിഷമത്തിൽ തീർപ്പ് കൽപ്പിക്കാനുള്ളതാണെന്നും അവർ പറഞ്ഞു. കശ്മീർ വിഷയത്തിനുനേരെ കണ്ണടക്കാനാകില്ലെന്നും മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുറച്ച് പ്രതിഷേധങ്ങൾക്ക് ശേഷം തങ്ങൾ ഈ വിഷയം മറന്നുപോകുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് മെഹബൂബ കൂട്ടിച്ചേർത്തു.
മനുഷ്യവിരുദ്ധ നിയമങ്ങളാണ് ബിജെപി നടപ്പിലാക്കുന്നതെന്ന് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 370 നിരോധിച്ചതിനെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം ബിജെപി അടിച്ചമർത്തുകയാണെന്ന് അവർ പറഞ്ഞു. കശ്മീരിനുനേരെ നടന്ന അനീതിയിക്കെതിരെ മരണം വരെ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.