വാളയാറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം തുടങ്ങി. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 25 മുതൽ ഒരാഴ്ചയാണ് സമരം. കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം.
മുഖ്യമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിച്ചിരുന്നുവെങ്കിലും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തേയും അവര്‍ അപലപിച്ചു. നേരത്തെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ തന്നെ കൊണ്ട് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.
2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ അവര്‍ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.