വാളയാര്‍ പീഡനക്കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. 'പലരും ഇതുപോലെ കുറ്റം ഏട്ടെടുക്കാറുണ്ടെന്നും, ഏറ്റെടുത്താല്‍ ബാക്കി കാര്യങ്ങളെല്ലാം താന്‍ നോക്കിക്കോളാം എന്നും സോജന്‍ പറഞ്ഞു' എന്നാണ് കുട്ടികളുടെ അച്ഛന്‍ പറയുന്നത്. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ അതേസ്ഥലത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഒരു ഉന്നതനുകൂടെ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് സോജന്‍ ശ്രമിച്ചത്. എന്നാല്‍ അത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വർഷം പൂർത്തിയാകുന്ന സാഹചര്യത്തില്‍ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കള്‍ അവരുടെ വീട്ടില്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം വഞ്ചനാപരമാണെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു.