ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ശര്‍മയാണ് വാര്‍ത്ത പുറത്തു വിട്ടത്. ആഞ്ജിയോപ്ലാസ്റ്റിക്ക് ശേഷം സുഖംപ്രാപിച്ച കപില്‍ ദേവിന്റെ ആരോഗ്യ നില പൂര്‍ണ്ണമായും ത്രിപ്തികരമാണെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. അതുല്‍ മാത്തൂര്‍ അറിയിച്ചു. പതിവു പരിശോധനകള്‍ തുടര്മെന്നും ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു.
ആഞ്ജിയോപ്ലാസ്റ്റിക്ക് ശേഷം സുഖംപ്രാപിച്ച കപില്‍ ട്വിറ്ററില്‍ എല്ലാവര്ക്കും നന്ദി അറിയിച്ചിരുന്നു.ആശംസയറിയിച്ച എല്ലാവര്‍ക്കും സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
നെഞ്ചുവേദനയെത്തുടർന്ന് ഒക്ടോബര്‍ 23ന് പുലർച്ചെ ഒരു മണിയോടെയാണ് കപിലിനെ ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനക്ക് ശേഷം ഉടനെ തന്നെ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തിലാണ് ആഞ്ജിയോപ്ലാസ്റ്റി നടത്തിയത്.
വാർത്തയറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് രോഗം ബേധമാകട്ടെ എന്ന ആശംസയുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയെടുത്ത 1983 ല്‍ ടീം ക്യാപ്റ്റനായിരുന്നു കപിൽ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസറും ഓള്‍റൗണ്ടറുമാണ് അദ്ദേഹം. 131 ടെസ്റ്റ് മത്സരങ്ങളിൽ 5,248 റൺസും 434 വിക്കറ്റും കപിലിന് സ്വന്തമായുണ്ട്. 225 ഏകദിന മത്സരങ്ങളില്‍ 3,783 റണ്‍സും 253 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.