കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു എന്നാണ് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും ഇന്ന് രാജ്യത്ത് ഇല്ല എന്നും അവർ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ഭീകരവാദികളും ദേശ വിരുദ്ധമായി ചിത്രീകരിക്കുന്നു എന്ന് സോണിയ ഗാന്ധി തുറന്നടിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മോദി സർക്കാർ അടിച്ചമർത്തുന്നു എന്നും സോണിയ പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കരിനിയമങ്ങൾ ചുമത്തി ജയിലിലിടുകയാണെന്നും രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് ഇടക്കാല അധ്യക്ഷ കുറ്റപ്പെടുത്തി.
ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പൗരൻമാരെ സംരക്ഷിക്കേണ്ട പല സംഘടനകളും അട്ടിമറിക്കപ്പെട്ടുവെന്നും സോണിയ അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇന്ത്യയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും തകിടംമറിച്ചു എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.