പാക്കിസ്ഥാനിലെ മദ്രസയില്‍ സ്ഫോടനം. 7 പേര്‍ കൊല്ലപ്പെട്ടു. 70-ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെഷവാറിലെ ദിർ കോളനിയിലെ മദ്രസയിലാണ് സ്ഫോടനം നടന്നത്. അജ്ഞാതർ സ്‌ഫോടകവസ്തുക്കൾ പ്ലാസ്റ്റിക് ബാഗിലാക്കി മദ്രസയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായ മറ്റൊരു സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 21 ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നാല് നില കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാനില്‍ അടുത്തിടെ സ്ഫോടന പരമ്പരകള്‍ അരങ്ങേറുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ നിയമ നിര്‍വ്വഹണ സംവിധാനം ആകെ താറുമാറായെന്നും, ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണ പരാജയമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.