ഡല്‍ഹി: ഹത്രാസ് കൂട്ടാബലാത്സംഗ കേസ് വിചാരണ ഡൽഹിയിലേക്ക് മാറ്റാനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക ഇന്ദിര ജയ്സിംഗ് ഉൾപ്പെടെ നിരവധി മുതിർന്ന അഭിഭാഷകരാണ് ഹർജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് എ എസ് ബോപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
കേസന്വേഷണം കോടതിക്ക് കീഴിലാക്കണമെന്നും നിരവധി പേർ ആവശ്യം ഉന്നയിച്ചിരുന്നു. ഉത്തർ പ്രദേശ് സർക്കാർ പലതും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്നതെന്ന ആരോപണവും നേരത്തെ ഉണ്ടായിരുന്നു. കൃത്യ വിലോപം കാണിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.പി-യടക്കം 5 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. ഇതിനുപിന്നാലെ. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുവാദം കൂടാതെ ദഹിപ്പിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടത്തിരുന്നു. സംസ്കാരത്തിന് നേതൃത്വം നൽകിയ പൊലീസിനോടും സർക്കാറിനും കോടതി വിശദീകരണം തേടിയിരുന്നു.