മുന്നോക്ക സംവരണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ. സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പിലാക്കിയെന്ന് ഇന്നലെ ചേര്‍ന്ന സഭാ യോഗം വിലയിരുത്തി. മുന്നോക്ക ഉദ്യോഗസ്ഥ ലോബിയില്‍ സര്‍ക്കാര്‍ പെട്ടുപോയി എന്നും, സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയെന്നും ലത്തീന്‍ സഭ വിമര്‍ശിക്കുന്നു.
പിന്നോക്ക വിഭാഗത്തിലെ എത്ര പേര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട് എന്നതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്നു ചേരുന്ന സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് യോജിച്ച പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മുന്നോക്ക സംവരണത്തെ അനുകൂലിച്ചുകൊണ്ട് സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ് എന്നാണ് അവരുടെ പക്ഷം.
സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന സർക്കാർ മുന്നോക്ക സമുദായത്തിലെ പിന്നോക്ക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.