ഡോണൾഡ് ട്രംപിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ മെലാനിയ. നവംബർ 3നാണ് അമേരിക്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുക. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുമായി ശക്തമായ പോരാട്ടം നിലനിൽക്കുന്ന പെൻസിൽവാനിയയിലാണ് മെലാനിയ സംസാരിച്ചത്.
ട്രംപ് ഒരു പോരാളിയാണെന്നും ഒരോ ദിവസവും അദ്ദേഹം പോരാടുന്നത് നിങ്ങൾക്ക് വേണ്ടിയാണെന്നും മെലാനിയ പറഞ്ഞു. അദ്ദേഹം മറ്റെന്തിനേക്കാളും അമേരിക്കയെ സ്നേഹിക്കുന്നുവെന്നും അവർ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ രാജ്യം വിടുമെന്ന് ട്രംപ് മുൻപേ പറഞ്ഞിരുന്നു. അമേരിക്കയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ബൈഡൻ എന്നും അദ്ദേഹം വിജയിച്ചാൽ താൻ രാജ്യം വിടുമെന്നുമാണ് ട്രംപ് പറഞ്ഞത്.
തെരഞ്ഞെടുപ്പിന് 18 ദിവസം മാത്രം ബാക്കിനിൽക്കെ ഇരു നേതാക്കളുടെയും ലീഡ് നില മാറിമറയുന്നുണ്ട്. എങ്കിലും ഒരു ഘട്ടത്തില്‍പോലും ബൈഡനെ പിന്നിലാക്കാന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ല. ബൈഡനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഒരോ റാലിയിലും ട്രംപ് ഉന്നയിക്കുന്നത്. ജോ ബൈഡന്റെ കുടുംബം തന്നെ ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളതാണെന്നാണ് ട്രംപിന്റെ വാദം.