കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ബിജെപി. വിഷയത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചതിനു ശേഷവും രാഹുല്‍ ഗാന്ധി മഹാഗഡ്ബന്ധന് വേണ്ടി വോട്ട് ചോദിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.
ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയത്. നീതിക്കും, തൊഴിലിനും, നല്ല മാറ്റങ്ങൾക്കുമായി മഹാഗദ്ബന്ധന്‍ സഖ്യത്തെ പിന്തുണക്കുക എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്ദിവസം രാഷ്ട്രീയ പാർട്ടികളോ വ്യക്തികളോ വോട്ട് ചോദിക്കുന്നത് ചട്ട ലംഘനമാണെന്നും രാഹുൽ അത് ചെയ്തുവെന്നും ബിജെപി ആരോപിച്ചത്.
ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും,ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.