ലക്നൗ: പശുവിനെ കൊല്ലുന്നവരെ തീർച്ചയായും ജയിലിൽ അടക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാ അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിനു പിന്നാലെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 3ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൻ ഗോസംരക്ഷണത്തിനായി പ്രതിജ്ഞബദ്ധനാണെന്നും ഗോക്കളെ വധിക്കുന്നവര്‍ക്ക് ഉടന്‍ ശിക്ഷ ലഭ്യമാക്കുമെന്നും യോഗി വ്യക്തമാക്കി.
ഗോവധ നിരോധനനിയമപ്രകാരം നിരവധി നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നതെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. വഴിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ വീണ്ടെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നും അവ ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.