പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്ന സൈനിക കരാറിൽ (ബെക്ക) ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. 'ഇന്ത്യ-അമേരിക്ക 2+2, ചർച്ചക്കൊടുവിലാണ് കരാറൊപ്പുവെച്ചത്. ചൈനക്കും പാകിസ്ഥാനുമെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയൊ, പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതുകൂടാതെ, യുഎസ് സെക്രട്ടറിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും ചര്‍ച്ച നടത്തി.
'ബെക്ക' സൈനിക കരാർ രാജ്യത്തിന്റെ വളരെ നിർണായകമായ നീക്കമാണെന്നും ഇന്തോ പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പു വരുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഭീഷണി നേരിടുന്ന സമയങ്ങളിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് മൈക്ക് പോംപെയോയും വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഭീകരവാദം നടത്തുന്നത് തടയാൻ പാകിസ്ഥാൻ ഉടൻ നടപടികളെടുക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടുട്ടുണ്ട്. ഇതു കൂടാതെ സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കാനുള്ള ശ്രമങ്ങളും പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടിസ്ഥാന വിനിമയ, സഹകരണ കരാറാണ് 'ബെക്ക സൈനിക കരാര്‍. അമേരിക്കയുടെ ഉപഗ്രഹനിരീക്ഷണ സംവിധാനമടക്കം പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യക്ക് ലഭിക്കുന്ന തരത്തിലാണ് ബെക്ക കരാറിലെ വ്യവസ്ഥകള്‍.