ഇന്ത്യ-ഖത്തർ പ്രത്യേക വിമാന സർവീസുകളുടെ കാലാവധി വീണ്ടും നീട്ടി. ഡിസംബർ 31 വരെ സർവീസുകൾ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലെയും ഖത്തറിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഈ വിഷയത്തിൽ ധാരണയില്‍ എത്തിയിട്ടുണ്ട്. ട്വിറ്റർ വഴിയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള യാത്ര സംവിധാനങ്ങൾ ഡിസംബർ 31 വരെ തുടരുമെന്നാണ് എംബസി ട്വീറ്റ് ചെയ്തത്. ഇതിനാൽ, ഇന്ത്യയുടെ വിവിധ വിമാനക്കമ്പനികൾക്കും ഖത്തർ എയർവെയ്സിനും ദോഹ എയർപോർട്ടിൽ നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് സർവീസ് നടത്താം. ഖത്തർ പാസ്പോർട്ടുള്ള സ്വദേശികൾക്കും, ഖത്തറിലേക്കുള്ള വിസ കൈവശമുള്ളവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.
ഇന്ത്യ ഖത്തർ എയർ ബബിൾ വ്യവസ്ഥപ്രകാരമാണ് പ്രത്യേക വിമാനസർവീസുകളുടെ കാലാവധി വർധിപ്പിച്ചത്. ഓഗസ്റ്റ് 18 മുതൽ 31 വരെ ആയിരുന്നു വ്യവസ്ഥ. പിന്നീട്, ഒക്ടോബർ 31 വരെ കാലാവധി നീട്ടിയിരുന്നു.