സത്യത്തിൽ നമ്മൾ ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയും നിയമവാഴ്ച്ചയും നിലനിൽക്കുന്ന ഒരു നാട്ടിൽ തന്നെയല്ലേ എന്ന് ഇപ്പോൾ ന്യായമായും സംശയിച്ചു പോവുകയാണ്. ഇന്ത്യയിലെ പ്രൈം അന്വേഷണ ഏജൻസികളിലൊന്നായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, ഒരു തലമുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ എത്ര ഏകപക്ഷീയവും സംശയാസ്പദവുമാണെന്ന്. അതിനായി അവർ നിരത്തുന്ന കാരണങ്ങൾ ആകട്ടെ തീർത്തും യുക്തിരഹിതവും. അതും ഒരു നീതിന്യായ കോടതിക്കു മുന്നിൽ പോയി പോലും ഇവയെല്ലാം നിരത്താൻ യാതൊരറപ്പുമില്ലാത്ത ഒന്നായി ഇന്ത്യയിലെ ഭരണകൂടം മാറിക്കൊണ്ടിരിക്കുകയാണ്.
ഇഡി കോടതിയിൽ ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന് കാരണമായി നൽകിയ അറസ്റ്റ് മെമ്മോയാണ് താഴെ കൊടുത്തിരിക്കുന്നത്. അതിൽ പറയുന്നത് 15.10.2020 ന് തന്നെ ശിവശങ്കരൻ സ്വപ്നയുടെ ആവശ്യപ്രകാരം ഡിപ്ളോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് കുറ്റസമ്മതം നടത്തി ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് .
ഇഡിക്ക് ഒക്ടോബർ 15ന് ശിവശങ്കർ ഇപ്രകാരമൊരു മൊഴി കൊടുത്തിരുന്നുവെങ്കിൽ എന്ത് കൊണ്ട് ഒക്ടോ.23 ന് ശിവശങ്കരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടപ്പോൾ കോടതിക്കു മുമ്പാകെ ഇഡി ഈ മൊഴിപ്പകർപ്പ് ഹാജരാക്കിയില്ല. ഇനി ഈഡി കൊടുത്ത സീൽഡ് കവറിൽ ഈ മൊഴിപ്പകർപ്പ് ഉണ്ടായിരുന്നു എങ്കിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് കൊണ്ട് 28 ന് പുറപ്പെടിച്ച ഉത്തരവിൽ ശിവശങ്കരനെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകൾ ഇല്ലെന്നും ചോദ്യം ചെയ്യാനാവശ്യമായ സബ്സ്റ്റൻസ് മാത്രമേ ഈഡിയുടെ പക്കലുള്ളൂ എന്നും പറയുമായിരുന്നോ?
മറ്റൊന്ന് ഇത്ര കൃത്യമായ ഒരു കുറ്റസമ്മതമൊഴി ഒക്ടോ.15 ന് തന്നെ ശിവശങ്കരൻ ചോദ്യം ചെയ്യൽ സമയത്ത് നൽകിയിരുന്നുവെങ്കിൽ ബാഗേജ് വിട്ടുകിട്ടുവാൻ ഏത് കസ്റ്റംസ് ഓഫീസറെ, എന്ന്, ഏത് ഫോണിൽ നിന്നാണ് വിളിച്ചതെന്ന് കൂടി പറഞ്ഞിരിക്കുമല്ലോ? സ്വാഭാവികമായും പരസ്പരം യോജിച്ച് നീങ്ങുന്ന ഏജൻസികൾ എന്ന നിലക്ക് ഈഡി ഈ വിവരം കസ്റ്റംസിന് കൈമാറിയിരിക്കുമല്ലോ? അങ്ങിനെയെങ്കിൽ കസ്റ്റംസിൻ്റെ അറസ്റ്റിൽ നിന്നും മുൻകൂർ ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേട്ട ഒക്ടോ.23 ന് തന്നെ കസ്റ്റംസ് ഫോൺ രേഖകൾ സഹിതം ഈ മൊഴിയും ഹാജരാക്കില്ലായിരുന്നോ? ചുരുങ്ങിയത് കോടതിയിൽ പറയുകയെങ്കിലും ചെയ്യില്ലേ?
വേറൊന്ന് കൂടി ശിവശങ്കർ സ്വപ്നയെ സഹായിക്കാൻ വിളിച്ചത് സ്വാഭാവികമായും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയാകുമല്ലോ? വളരെ വ്യക്തമായ ഫോൺ രേഖകളുടെ തെളിവുകൾ സമേതം ജൂലൈ ആദ്യ വാരങ്ങളിൽ തന്നെ ശിവശങ്കറിനെ കസ്റ്റംസിന് ഈ കുറ്റത്തിന് അറസ്റ്റ് ചെയ്യാമായിരുന്നില്ലേ?വാസ്തവത്തിൽ ഈ കേസ് സ്വർണ്ണക്കടത്ത് സംബന്ധിച്ചാണല്ലോ? അതിന് ശിവശങ്കർ സഹായിച്ചെങ്കിൽ മറ്റൊന്നും നോക്കാതെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യേണ്ടവർ കസ്റ്റംസ് ആയിരുന്നില്ലേ? എന്തിനിത്ര വൈകിച്ചു.? എന്തിന് ശക്തമായ ഈ കേസിന് പുറകേ പോകാതെ മണിലോണ്ടറിങ്ങ് പോലെ താരതമ്യേന ദുർബ്ബലമായ കേസുകൾ പറഞ്ഞ് അറസ്റ്റ് ചെയ്യാൻ ഈഡിയെ ഏൽപ്പിച്ചു?കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കർ വിളിച്ചിരുന്നുവെങ്കിൽ കസ്റ്റംസ് നേരത്തെ കോടതിയിൽ കൊടുത്ത ഒറ്റ രേഖയിലും ഈ കാര്യം ചൂണ്ടിക്കാണിക്കാത്തതെന്ത് കൊണ്ട്?
ഒക്ടോ.28 ന് രാവിലെ 11 മണിക്ക് ശിവശങ്കറിൻ്റ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നു. വിധിപ്പകർപ്പിന് പോലും കാത്തു നിൽക്കാതെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തി ഇഡി ശിവശങ്കരനെ കസ്റ്റഡിയിലെടുക്കുന്നു. എറണാകുളത്തെത്തിച്ച് ചോദ്യം ചെയ്യുന്നു. രാത്രി വരെ ചോദ്യം ചെയ്യൽ തുടർന്നിട്ടും തീരുമാനമാവുന്നില്ല .ഈഡിയുടെ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറന്നെത്തി ചോദ്യം ചെയ്യുന്നു.ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ തെളിവുകൾ ഉണ്ടാ(ക്കു?)വുന്നു. രാത്രി പത്തേകാലാവുമ്പോഴേക്കും ശിവശങ്കറെ അറസ്റ്റു ചെയ്യുന്നു.
ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകളാണ് ഏറെ കൗതുകകരം.ശിവശങ്കരൻ നയതന്ത്ര ബാഗേജ് (സ്വർണ്ണം ഒളിച്ചു വെച്ച എന്ന് പറയുന്നില്ല) വിട്ടുകൊടുക്കാൻ കസ്റ്റംസിനെ വിളിച്ചത് 2019 ഏപ്രിലിലാണെന്ന് ആണത്രെ ഈസിയുടെ അറസ്റ്റു മെമ്മോയിലുള്ളത്.. കസ്റ്റംസും എൻ.ഐ.ഏ യും ,ഈഡിയും വിവിധ ഘട്ടങ്ങളിലായി കോടതികളിൽ കൊടുത്ത രേഖകളിലാകട്ടെ സ്വപ്നയും കൂട്ടരും കള്ളക്കടത്തിന്നായി ഡമ്മി പരീക്ഷണം നടത്തിയത് പോലും 2019 ജുലൈയിലും. എന്നാൽ ശിവശങ്കർ ഇങ്ങിനെ തങ്ങളെ വിളിച്ചതായി കസ്റ്റംസ് എവിടെയും പറഞ്ഞിട്ടുമില്ല. എങ്ങിനെയുണ്ട് കേന്ദ്ര ഏജൻസികളുടെ പരസ്പരമുള്ള ഏകോപനം?
സത്യത്തിൽ ഇതൊക്കെ സ്വപ്നത്തിൽ സംഭവിക്കുന്നതാണോ? നമ്മുടെ നാടൊരു വെള്ളരിക്കാപ്പട്ടണമായോ?
രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കാൻ മന:സാക്ഷിക്കുത്തില്ലാതെ ഏത് അറ്റം വരെയും പോവുക എന്നത് തന്നെയാകുമല്ലേ ഫാസിസത്തിൻ്റെ മുഖമുദ്ര?