ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ ഭൂനിയമത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂമിക്ക് ഇനിമുതൽ യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ആരോപിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും വിലവെക്കാതെയാണ് കേന്ദ്രം പുതിയ ഭൂനിയമം പാസാക്കിയതെന്ന് അഭിഷേക് കുറ്റപ്പെടുത്തി. കൃഷിഭൂമിയെ സംരക്ഷിക്കാനുള്ള മാർഗ്ഗം കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഭാവിയിൽ അതിലും ഇളവ് വന്നേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെതിരെ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗുപ്കർ സഖ്യത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നിരുന്നു.
രാജ്യത്തെ ഏതു സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും ഇനി ജമ്മുകാശ്മീരിൽ സ്ഥലം വാങ്ങാമെന്ന പുതിയ ഭൂനിയമം ചൊവ്വാഴ്ചയാണ് കേന്ദ്രം പാസ്സാക്കിയത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജമ്മു കശ്മീരിനെ വില്പനക്ക് വെച്ച തീരുമാനത്തോട് യോജിക്കില്ലെന്ന് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു.