ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്. സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനായുള്ള കള്ളപ്പണ ഇടപാടുകൾ രൂക്ഷമാകുന്നതിനെത്തുടർന്നാണ് റെയ്ഡ്. കശ്മീർ ശ്രീനഗറിലെ 6 അടക്കം ഒൻപതിടങ്ങളിലും ഡൽഹിയിലെ ചാരിറ്റി കേന്ദ്രത്തിലുമാണ് ഇന്ന് റെയ്ഡ് നടന്നത്.
ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഫലാഹ് ഇ ആം ട്രസ്റ്റ്, ജെകെ യത്തീം ഫൗണ്ടേഷന്‍, സാല്‍വേഷന്‍ മൂവ്‌മെന്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നിവയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്. മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ-ഇസ്ലാം ഖാൻ അധ്യക്ഷനായ ഡൽഹിയിലെ ജീവകാരുണ്യ കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. എൻജിഒകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ ഭീകരവാദത്തിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ബാംഗ്ലൂരിലും കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു. ശ്രീനഗര്‍ പ്രസ്സ് എന്‍ക്ലേവിലെ ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ ഓഫീസിലായിരുന്നു ആദ്യ റെയ്ഡ്. കൂടാതെ നെഹ്‌റു പാര്‍ക്കിലെ എച്ച്ബി ഹൗസ്‌ബോട്ട്, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസിന്റെ വസതിയിലും റെയ്ഡ് നടന്നിരുന്നു.