പട്ന: ബീഹാറിനെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന പരാജയഭീതി കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിഹാറിൽ ഇനി വരാൻ പോകുന്നത് തലമുറ മാറ്റമാണെന്നും അദ്ദേഹം പട്നയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി മതത്തിന്റെ പേരിലാണ് വോട്ട് തേടുന്നതെന്നും എന്നാൽ ജനം ആഗ്രഹിക്കുന്നത് അതല്ലെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രധാനമന്ത്രി ബിഹാറിൽ കാട്ടുഭരണമാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 15 വർഷത്തെ നിതീഷ് കുമാറിന്റെ ഭരണത്തെക്കുറിച്ച് മോദി എന്താണ് സംസാരിക്കാത്തതെന്നും 6 വർഷത്തെ മോദി ഭരണത്തിനിടെ മുംഖറിൽ ജനങ്ങൾ മൃഗയമായി കൊല്ലപ്പെട്ടതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. മുൻ സർക്കാറുകളെ പഴിചാരി സ്വന്തം സർക്കാറിന്റെ ഭരണത്തകർച്ചയിൽനിന്നും രക്ഷപ്പെടാനാകില്ലെന്നും സച്ചിൻ വ്യക്തമാക്കി.
ബിഹാറിൽ സഖ്യസർക്കാരിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും, സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത് തലമുറമാറ്റമാണെന്നും സച്ചിൻ പറഞ്ഞു. രാജസ്ഥാനിൽ താൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പാർട്ടി ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ വ്യക്തിപരമല്ലെന്നും രാഷ്ട്രീയപരമാണെന്നും സച്ചിൻ വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതിഷേധത്തിനുശേഷം ആദ്യമായാണ് സച്ചിൻ മാധ്യമങ്ങളെ കാണുന്നത്.