അണുബോംബുകളെക്കാൾ പ്രഹരശേഷിയുള്ള ഭീമൻ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം. ഹിറോഷിമയിൽ പതിച്ച അണുബോംബിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് സൂചന. ഹവായ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയാണ് ഇക്കാര്യം പറഞ്ഞത്. 'അപോഫിസ്' അഥവാ 'ഗോഡ് ഓഫ് കേയോസ്' എന്നാണ് ശാസ്ത്രലോകം ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.
2068ഓടെ 370 മീറ്റർ വ്യാസമുള്ള ഈ ഭീമൻ ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചേക്കുമെന്നാണ് നിരീക്ഷണം. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തേക്കാള്‍ 65,000 തവണ പ്രഹര ശേഷിയുള്ളതാണ് ഇതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. നിലവിലെ ഇതിന്‍റെ ഭ്രമണപഥം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നത്ര അടുത്താണ്. ഇതിന്‍റെ ഭ്രമണ പഥത്തില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും അത് ഭൂമിയെ സാരമായി ബാധിച്ചേക്കുമെന്ന് പഠനം തെളിയിക്കുന്നുണ്ട്. യാര്‍ക്കോവ്സ്കി പ്രഭാവം ഇതിന് കാരണമായേക്കാമെന്നും ഗവേഷകർ പറയുന്നുണ്ട്. ബഹിരാകാശത്ത് നിറഞ്ഞുനിൽക്കുന്ന വസ്തുക്കളുടെ ചൂട് പെട്ടന്ന് കൂടുകയും ഈ ചൂട് പുറന്തള്ളുന്നതിന്‍റ ഭാഗമായി അവയുടെ വേഗത കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് യാര്‍ക്കോവ്സ്കി പ്രഭാവം.
ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത നേരത്തെ ശാസ്ത്രലോകം തള്ളിയിരുന്നു. എന്നാല്‍ യാര്‍ക്കോവ്സ്കി പ്രഭാവം കണ്ടെത്തിയതോടെ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. 2004 ജൂണിലാണ് അപോഫിസിനെ കണ്ടെത്തിയത്. 2029 ഏപ്രിലില്‍ ഈ ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്തെത്തുമെന്നാണ് പഠനം.