സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. നിലവിലെ സംവരണ രീതി ദലിത്-പിന്നാക്ക സമുദായത്തിൻെറ പുരോഗതിക്ക് എതിരാണെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നും പുതിയ സെൻസസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടുത്ത മത്സരം നേരിടുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ ബിജെപിക്കും സംവരണത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകി നഗർ ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തവേയാണ് നിതീഷ് കുമാർ വിവാദ പരാമര്‍ശം നടത്തിയത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ട വോട്ടെടുപ്പുകള്‍ നവംബർ 3, 7 തീയതികളിലാണ് നടക്കുക. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് മഹാമാരി കാരണം കേന്ദ്രം മാറ്റിവച്ചിരിക്കുകയാണ്. ഇത് എപ്പോൾ നടക്കും എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വര്‍ഷം നടക്കാന്‍ സാധ്യതയുമില്ല.