രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ഒരു വർഷം നീണ്ടുനിൽക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യപ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിങ്ങനെ ഓരോ വിഭാഗങ്ങൾക്കായാണ് വാക്സിൻ നൽകുക. അതിനാൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ ശക്തമായ ഏകോപന സംവിധാനം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് വേണ്ടതെന്ന് സംസ്ഥാന-ജില്ലാ തലങ്ങളിലെ കമ്മിറ്റികളോട് ആരോഗ്യ മന്ത്രാലയം അഭിപ്രായം തേടി. വാക്സിൻ വിതരണത്തിനുള്ള വെല്ലുവിളികളെ മറികടക്കാനുള്ള തന്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയും, അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന ടാസ്ക് ഫോഴ്സും, ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജില്ലാ ടാസ്ക് ഫോഴ്സും രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശിച്ചു.
കൊവിഡ് 19 വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും മേൽനോട്ടത്തിനുമായി കമ്മിറ്റികൾ രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ, വ്യാജവാർത്തകൾ തടയുന്നതിനായി സമൂഹമാധ്യമങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.