തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. ബിനീഷ് തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ബിനീഷ് പാർട്ടി അംഗമല്ലെന്നും യെച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സർക്കാറിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാർ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇതാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാളിലും അസമിലും കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഹകരണത്തിന് സിപിഎം കേന്ദ്രകമ്മറ്റിയോഗം പച്ചക്കൊടി കാണിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായുള്ള സഹകരണം തുടരും. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ കോൺഗ്രസുമായുള്ള സഹകരണത്തെ പിന്തുണച്ചു. കേരളത്തിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം ബംഗാളിൽ കോൺഗ്രസുമായി നേരിട്ടുള്ള സഹകണം ഉണ്ടായിരുന്നില്ല.