പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ചതിനെ അനുകൂലിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വ്യാപക പ്രതിഷേധം. തെരുവുകളിൽ ആയിരക്കണക്കിന് ജനങ്ങളാണ് മാക്രോണിനെതിരെ പ്രതിഷേധിച്ചത്. പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനുശേഷം ധാക്കയിലെ തെരുവുകളിൽ നിരവധിപേർ ഫ്രഞ്ച് ഭരണാധികാരിക്കെതിരെ പ്രതിഷേധിച്ചു. ബംഗ്ലാദേശിൽ രണ്ടാം തവണയാണ് ഫ്രാൻസ് വിരുദ്ധ പ്രതിഷേധം അരങ്ങേറുന്നത്. 'ഞങ്ങളെല്ലാം പ്രവാചകൻ മുഹമ്മദ് നബിയുടെ പോരാളികളാണ്' എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പ്രതിഷേധകർ മാക്രോണിന്റെ കോലം കത്തിച്ചത്. 12000 പേർ മാത്രമേ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുള്ളു എന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. അതേസമയം, 40,000ത്തിലധികം പേർ ഇതിൽ പങ്കെടുത്തു എന്നാണ് സംഘടകരും ചില മാധ്യമങ്ങളും അവകാശപ്പെടുന്നത്. പതിനായിരത്തിലധികം പേരാണ് പാകിസ്ഥാനിലെ റാലിയിൽ പങ്കെടുത്തത്.
കഴിഞ്ഞദിവസം, പശ്ചിമേഷ്യൻ രാജ്യങ്ങളിലും ചെറിയതോതിൽ ഫ്രാന്‍സ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. ഷാര്‍ലേ ഹെബ്ദോ മാഗസിനിൽ അച്ചടിച്ചുവന്ന കാർട്ടൂണാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ കാർട്ടൂൺ ക്ലാസ്സിൽ കാണിച്ചതിന്റെ പേരിൽ പാരീസിൽ ചരിത്ര അധ്യാപകനെ കൊലപ്പെടുത്തിയതിനെ ഇമ്മാനുവൽ മാക്രോൺ രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്രാൻസിൽ അഭിപ്രായ സ്വാതന്ത്ര്യവും കാർട്ടൂണുകളും നിരോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നത്.